2010 ഡിസംബർ 28, ചൊവ്വാഴ്ച

ബിനായക് സെൻ

ബിനായക് സെൻ,
അവരുടെ കണ്ണുനീർ ജൈവികം അല്ല
എന്നു നീ അവരെ പഠിപ്പിച്ചു
അവരുടെ പുറത്തു വീണ ചാട്ടവാർ
ദൈവികമല്ല എന്നും നീ പഠിപ്പിച്ചു
നിലവിളിക്കുന്ന കൈകൾ നീ
മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
അവരുടെ വെടിയുണ്ടകൾ
തികയതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവർ നിർമ്മിച്ച കൊലകയർ
നമുക്ക് തികയാതെ വരുമെന്ന്

2010 നവംബർ 21, ഞായറാഴ്‌ച

എന്നെക്കുറിച്ച്

പൂവള്ളി മനക്കൽ ശങ്കരന്മാരുടെയോ
പുത്തേഴത്ത് നാലുകെട്ടിലെ വരാന്തകളുടെയോ
കാഞ്ഞിരപ്പള്ളി തറവാടിന്റെ പ്രൌഡിയുടെയോ
ഒറ്റപ്പാലത്തെ കാച്ചിയ എണ്ണയുടെയോ
തലമുറബന്ധങ്ങൾ എന്നിലില്ല
കറവക്കാരൻ ബാഹുലേയന്റെ(എന്റെ അച്ഛൻ)
ഇല്ലായ്‌മകിളിലൂടെ പിച്ചവെച്ചതിനൽ
കടൽ കടന്നു മരുഭൂമിയോടേറ്റുമുട്ടി
നേട്ടങ്ങൾ കൊയ്ത അമ്മാവന്മാരുടെ
ഔദാര്യത്തിന്റെ വളയത്തിലേക്ക്
ബാല്യം ഒതുക്കേണ്ടി വന്നു
അവയവങ്ങളും അറിവുകളും കുറച്ചു വളർന്നപ്പോൾ
എന്റെ ഗ്രാമമായ വാടാനപ്പള്ളിക്കപ്പുറം
മറ്റൊരു ലോക മുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ
ഒരു ദിവസം രാത്രി ഞാൻ ഇറങ്ങി
പുറപ്പെടുമ്പോൾ എന്റെ മനസ്സിൽ
ബോംബെ എന്നാൽ ധർമേന്ദ്ര ആയിരുന്നു
പക്ഷെ വീറ്റി സ്റ്റേഷൻ(ബോംബെ )
എന്നെ ധർമ്മക്കാരനാക്കി മാറ്റി
ഗണപതി പൂജയുടെ പ്രസാദവും
ഭഗവാന്റെ പ്രീതിക്കായ്‌ റോട്ടിൽ എറിഞ്ഞുടക്കുന്ന
തേങ്ങാ കഷ്ണങ്ങളും
പിശാചിന്റെ ബാധയകറ്റാൻ
കടകളുടെ മുന്നിൽ കെട്ടി തൂക്കിയിടുന്ന ചെറുനാരങ്ങയും
നഗരം എനിക്ക് വേണ്ടി മാറ്റിവച്ചു
റെയിൽവേ സ്റ്റേഷന്റെ അരികില്‍ കിടന്നിരുന്ന
അനാഥ ശവത്തിനു നേരെ ആരൊക്കെയോ എറിഞ്ഞ
ചില്ലറകളിൽ നിന്നും ഒരു രൂപ ഞാന്‍ അടിച്ചു മാറ്റി
ഒരു വടാപാവ് വാങ്ങിച്ചു തിന്നു,
സ്റ്റേഷനിലെ വെളിച്ചമില്ലാത്ത മൂലകളിൽ
ഒരു ദീദി സ്വന്തം മാംസം വിൽക്കുമ്പോൾ
അവരുടെ തന്തയില്ലാത്ത കുഞ്ഞ്
എന്റെ കൈകളിൽ കിടന്ന് കരഞ്ഞു
പ്രതിഫലത്തിന്റെ ഒരു പങ്ക് രണ്ടു രൂപ
എനിക്ക് തന്നപ്പോൾ അന്ന് രാത്രി ഞാൻ
മൂന്നു വടാപാവ് തിന്നു കിടന്നുറങ്ങി
എംസ് സുബ്ബലക്ഷ്മിയുടെ
സുപ്രഭാതം കേട്ടല്ല ഞാൻ ഉണർന്നത്
പോലീസുകാരന്റെ ലാത്തിയുടെ
ചൂട് കൊണ്ടായിരുന്നു
ഇറങ്ങിയോടി.. അടുത്ത താവളം തേടി .
ചാവക്കാട്ട് കാരനായ ഹോട്ടലുടമക്ക് എന്നോട്
ദയ തോന്നിയതു കൊണ്ടാകാം
എനിക്കവിടെ ഒരു പണി കിട്ടി..
ഒരു ഡെറ്റോൾ സോപ്പ് എനിക്ക് തന്നു കൊണ്ട്
അദ്ദേഹം പറഞ്ഞു
നാന്നായി സോപ്പ് തേച്ചു കുളിക്കുക
വൃത്തിയും വെടിപ്പും വേണം
റെയിൽ വേ സ്റ്റേഷനുകൾക്കും തെരുവുകൾക്കും വൃത്തിയില്ല
എന്നദ്ദേഹത്തോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല ,
"അങ്ങനെ ഞാൻ വൃത്തിയുള്ള വനാകാനുള്ള ശ്രമം" തുടങ്ങി

2010 നവംബർ 17, ബുധനാഴ്‌ച

ആധിപത്യം

ആദ്യം ഞാൻ അവൾക്ക്
പിന്നാലെയാണ് നടന്നത്
അവളുടെ മുന്നിൽ
തല കുനിച്ച്‌ പ്രേമം അറിയിച്ചു
അഗ്നിക്ക് ചുറ്റും
വലം വെക്കുമ്പോൾ
അഹങ്കാരത്തോടെ
ഞാൻ തല ഉയർത്തിപ്പിടിച്ചു
എന്തെന്നാൽ...
അപ്പോൾ അവൾ
എന്റെ പിന്നിലായിരുന്നു

(1996 എഴുതിയത്.
മാതൃഭൂമി ആഴ്ചപതിപ്പിലേക്ക്
അയച്ചിരുന്നു
പ്രസിദ്ധികരണ
യോഗ്യമല്ലാത്തതിനാൽ
തിരിച്ചു വന്നു )

പറയരുതാത്ത കഥ

മൂളൽ നിന്നെ കേൾപ്പിച്ചു
അലറൽ നിന്നിൽ നിന്നും
മറച്ചുവെച്ചു
അത് ദുർദേവതകളാണ്
ഞാൻ പറഞ്ഞു
നീ കാറ്റാണ്
ഇളം കാറ്റായ് എന്നെ
തലോടി സുഖിപ്പിക്കന്നം
പക്ഷേ..
കൊടുംകാറ്റ് ഗ്രാമങ്ങളെ
നടുക്കിയ കഥ
ഞാൻ നിന്നിൽ നിന്നും
മറച്ചു വെക്കും
നീ ദീപമാണ്
പ്രകാശം ചൊരിഞ്ഞ്
എന്റെ വഴി തെളിക്കണം
പക്ഷേ..
ചെറിയ ദീപം
വലിയ അഗ്നിയായ്
പുരങ്ങൾ ചുട്ടെരിച്ച കഥ
ഞാൻ നിന്നെ കേൾപ്പിക്കില്ല
നീ നദിയാണ് ..
മന്ദമായ് ഒഴുകുന്ന നദി
പക്ഷേ..
അലറിക്കൊണ്ട് ഗതിമാറിയ നദി
മഹാസംസ്ക്കാരങ്ങളെ
ഇല്ലായ്മ ചെയ്ത കഥ
നിന്നില്‍ നിന്നും
ഞാൻ മറച്ചു വെക്കും
നീ സംരക്ഷിക്കപ്പെടേണ്ടവളല്ലേ
അതിനാൽ ഞാൻ നിനക്ക്
അതിരുകൾ തീർക്കുന്നു
എങ്കിലേ
എനിക്ക് നിലനിൽക്കാനാവൂ....

(1997 എഴുതിയത്.
ഭാഷപോഷിണിയിലേക്ക് അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാൽ"
തിരിച്ചയച്ചു)

റോഡും ഗട്ടറും

മുപ്പതു വയസ്സു തോന്നിക്കുന്ന
പതിനാറുകാരി സൌന്ദര്യ സോപ്പ്
നിർമ്മിച്ചാണിറങ്ങി വന്നത്
പേന നിർമ്മിച്ചവന്
എഴുത്തറിയില്ലായിരുന്നു
കീറച്ചാക്കിൽ കിടന്നുറങ്ങിയത്
പട്ടുനെയ്യുന്നവനായിരിക്കാം
കാരണം
വൃത്തിയുള്ള റോഡുകൾക്കിരുവശവും
വൃത്തികെട്ട ഗട്ടറുകളും ഉണ്ടാകണം

(1998ല്‍ എഴുതിയ കവിത.
സമകാലികമലയാളത്തിലേക്ക്
അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാല്‍"
തിരിച്ചയച്ചു)

തരികിട

തേക്കിൻ കാട് മൈതാനിയിൽ
രാത്രി പന്ത്രണ്ടു മണിക്ക്
മലർന്ന് കിടന്നു നക്ഷത്രം കാണാൻ
അവൾ ആഗ്രഹിച്ചു
ചന്ദ്രന്റെ അസ്തമയവും
സൂര്യന്റെ ഉദയവും
അവളുടെ മോഹങ്ങളായിരുന്നു
ജനൽ കമ്പികളിൽ മുഖം
ചേർത്ത് നിൽക്കുമ്പോൾ
പുറത്തു കണ്ട
ആ പുഞ്ചിരിക്കുന്ന മുഖം
സ്വാതന്ത്ര്യമാണ്‌ എന്നവൾ ധരിച്ചു
ഉരുണ്ടു കൂടിയ കാർമേഘങ്ങൾ
തേക്കിൻ കാട് മൈതാനിയിൽ
പെയ്തിറങ്ങുമ്പോൾ
അവൾക്കിനി അവിടെ നൃത്തം ചെയ്യാം
തുറന്നിട്ട വാതിലുകൾ കെണിയായിരുന്നു
എന്നനൾ മനസിലാക്കിയത്
അടി വയറിനു കനം
വെച്ചപ്പോഴായിരുന്നു
പിന്നെ കോടതിയിലേക്ക്
വാദം ..പ്രതി വാദം
വിസ്താരത്തിനൊടുവിൽ
ന്യായാധിപൻ
വിധി പ്രഖ്യാപിച്ചു
പ്രതിക്ക് വധശിക്ഷ
പ്രതി കൂട്ടിൽ നിന്ന യുവാവ്
പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
സാർ ഇത് തരികിടയാണ്
തരികിടയോ ?
ന്യായാധിപന്‍ ചോദിച്ചു
അതെ ഒരു ടി .വി ചാനലിന്റെ
സ്പോണ്‍സെഡ് പ്രോഗ്രാം
ഇതാ ഒളിപ്പിച്ചു വച്ച ക്യാമറ
തങ്ങൾക്ക് പറ്റിയ അബദ്ധമാലോചിച്ച്
ന്യായധിപനും, പരിവാരങ്ങളും
പൊട്ടിച്ചിരിച്ചു
സമ്മാന പൊതിയുമായി വന്ന യുവാക്കൾ
ന്യായധിപനോട് പറഞ്ഞു ഇതാ അങ്ങേക്ക്
അഞ്ച് കിലോ അരി
ഈ പെണ്‍കുട്ടിക്ക് ഗർഭം
കലക്കാനുള്ള മരുന്നും
രണ്ട് കിലോ ചായപ്പൊടിയും
ഒന്നും മനസ്സിലാകാതെ
പകച്ചു നിൽക്കുന്ന
പെൺകുട്ടിക്ക്
സമ്മാനപ്പൊതി നൽകികൊണ്ട്
ന്യായാധിപൻ പറഞ്ഞു
മോളെ ഇതെല്ലാം
ഒരു തരികിടയാണ്

(2005 ല്‍ എഴുതിയത്.,
സൂര്യനെല്ലി കേസില്‍
പ്രതികള്‍ എല്ലാം
രക്ഷപ്പെട്ടപ്പോള്‍
തോന്നിയ
ഒരു തോന്നിവാസം )

ഭാഷ

കടപ്പുറം സുന്ദരമാണെന്ന്
ആർക്കാണറിയാത്തത്
വെള്ളിമണൽ
ഇളകി മറിയുന്ന
കടലിന്റെ സംഗീതം
രുചികരമായ മത്സ്യങ്ങൾ
സന്ധ്യകളിലെ
മനോഹരമായ നിറക്കൂട്ട്‌..
പക്ഷേ ;
അവസാനം ഞാൻ ആജ്ഞാപിച്ചു
നിന്റെ കടപ്പുറം ഭാഷ വേണ്ട

രുചികരമായ ഭക്ഷണം
തീൻ മേശ മേൽ നിരന്നാൽ
വീണ്ടും ഞാൻ അവളോട് തട്ടിക്കയറും
നിന്റെ അടുക്കള ഭാഷ വേണ്ടാ

പൊൻ മേടകൾ നിർമ്മിച്ച
തൊഴിലാളികളെ
ഞാൻ വിളിച്ചത് ചെറ്റകളെന്നാണ് ..

(2000 ത്തില്‍ എഴുതിയത് )

നിരോധിക്കപ്പെട്ടത്

കൊതുകുകള്‍ക്ക്
സ്വൈരമായി അലയാന്‍
പറ്റിയ സ്ഥലം കോടതിയാണ്
വിശക്കുമ്പോള്‍
ജനങ്ങളുടെ ചോര കുടിക്കാം
പിന്നെ കോടതികളിലെ
കറുത്ത കോട്ടുകളില്‍
അഭയം തേടാം
കോടതി ആരംഭിച്ചു
പതിവ് പോലെയല്ല
വാദി മാത്രമേയുള്ളൂ
കേള്‍ക്കാന്‍ കുറെ പേര്‍
വിധിക്കാന്‍ ഒരാള്‍
ചോരകുടിക്കാന്‍
കുറെ കൊതുകുകളും
ഒരു കറുത്ത കോട്ട്
തുടക്കം കുറിച്ചു
കാറ്റ് ആഞ്ഞു വീശിയപ്പോള്‍
മരം കട പുഴകി വീ ണ്
നിരപരാധികളായ
അഞ്ചു പേര്‍ മരിച്ചു
കാറ്റണ് പ്രതി
കറുത്ത കോട്ട് പറഞ്ഞു
അല്ല മരമാണ് പ്രതി
മറ്റൊരു കറുത്ത കോട്ട്
നിഷേദിച്ചു
കാറ്റ് അല്ല മരം
അല്ല കാറ്റ് ..
രണ്ടു വിഭാഗങ്ങള്‍
തമ്മില്‍ ഏറ്റുമുട്ടി
കൊതുകുകള്‍ അവരെ
മൂളി പ്രോത്സാഹിപ്പിച്ചു
ഇത് തക്ക സമയം
അവര്‍ ചിന്തിച്ചു
കൂട്ടത്തോടെ പോയി
അവര്‍ ചോര കുടിച്ചുവീര്‍ത്തു
കോടതി മുറി
കോലാഹലം കൊണ്ട്
നിറഞ്ഞപ്പോള്‍
മരച്ചുറ്റിക കൊണ്ട്
ന്യാധിപന്‍ ആഞ്ഞടിച്ചു
അപ്പോഴേക്കും കൊതുകുകള്‍
കോട്ടിനുള്ളില്‍ അഭയം തേടിയിരുന്നു
ചാകരക്കു വേണ്ടി
പതം വീണ കടലിനെപ്പോലെ
കോടതി ശാന്തമായി
കാറ്റാണ് പ്രശ്നം
അതുകൊണ്ട്
കാറ്റ് നിരോധിചിരിക്കുന്നു
കോടതി വിധിച്ചു
പിന്നെ കാറ്റ് വീശി
മരം കടപുഴകി വീണ്‌
ആളുകള്‍ ചത്തില്ല
അങ്ങനെ സംഭവിച്ചാല്‍
കോടതിയലക്ഷ്യമാകുമെന്ന്
കാറ്റിനു മനസ്സിലായി
കോടതി രണ്ടാമതും
കൂടി വിഷയം മരണം
കാരണം പട്ടിണി
പട്ടിണി ,മരണം
എന്ന വാക്കുകള്‍
ഏറ്റു മുട്ടി
കൊതുകുകള്‍ക്ക്
നല്ല കാലം അവ
ചോര കുടിച്ച്
കോടതി മുറിക്കുള്ളില്‍
സുരക്ഷിതരായി
പറന്നു നടന്നു
വിധി വന്നു
പട്ടിണി മരണം
നിരോധിച്ചിരിക്കുന്നു
അങ്ങനെ സംഭവിച്ചാല്‍
വധശിക്ഷ വരെ ലഭിക്കാം
പിന്നെ
പട്ടിണി മരണം ഉണ്ടായില്ല
അങ്ങനെ സംഭവിച്ചാല്‍
വധശിക്ഷ ലഭിക്കുമല്ലോ
അവസാനത്തെ വാദം തുടങ്ങി
സംഭവം ക്രമ സമാധാനം
കൊലപാതകം....,
രാഷ്ട്രീയമാണ് പ്രതി
കത്തി തോക്ക് ത്രിശൂലം
ഇവയാണ് സാക്ഷികള്‍
കൊതുകടിയില്‍ നിന്നും
രക്ഷപ്പെടാന്‍കൈകള്‍
കൂട്ടിയടിച്ചും
സ്വയം ശരീരത്തില്‍
ആഞ്ഞടിച്ചും
ജനം
സ്വയം ഹിജഡ കളായി
അവസാനത്തെ
വിധിക്ക് കാതോര്‍ത്തു
പ്രതികളെ
നിരോധിചിരിക്കുന്നു
കോടതി വിധിച്ചു
അവസാനത്തെ
വിധിയും കഴിഞ്ഞ്‌
നിയമപുസ്തകം
മടക്കി വെച്ചപ്പോള്‍
ഏടുകളില്‍
സുരക്ഷിത രായിരുന്ന
കൊതുകുകള്‍
ന്യായാധിപന്റെ
കോട്ടിനുള്ളില്‍ ഒളിച്ചിരുന്നു ..

(2004ല്‍ എഴുതിയത് )

ആദ്യ പാഠം

പറമ്പ് കിളക്കാൻ വന്ന
ഒരാളെ വാസുവേട്ടാ
എന്ന് വിളിച്ചപ്പോൾ
മറ്റൊരാളെ കുട്ടാപ്പു
എന്ന് പേരെടുത്തു വിളിച്ചു
വേട്ടുവനെ ചേട്ടാ എന്ന് വിളിക്കരുത്
എന്റെ അമ്മ എന്നെ പഠിപ്പിച്ച
ആദ്യ ജാതി പാഠം

(1998 ല്‍ )

കുരുക്കുകൾ തലോലിക്കുമ്പോൾ ( ഇന്ത്യാ വിഷന്‍ ബഷീറിന്)

അവൻ എന്റെ മുഖത്തേക്ക് ആഞ്ഞുതു പ്പി
എത്ര മനോഹരമയാണ് അവൻ അത് ചെയ്തത്
കൃത്യമായ അകലം കൃത്യ വേഗത
കൃത്യമായി എന്റെ മൂക്കിൻ തുമ്പത്ത് തന്നെ തുപ്പൽ വീണു
എന്റെയും ഭാര്യയുടെയും വസ്ത്രത്തിൽ
അവൻ ചെളി തെറിപ്പിച്ചു
കൃത്യ മായ അകലവും വേഗതയും
അവന്റെ വണ്ടി ക്കുണ്ടായിരുന്നതു കൊണ്ടാണ്
അത് സാധിച്ചത്
എന്റെ വെള്ള ഷർട്ടിലും അവളുടെ
ചുവപ്പു സാരിയിലും
റോട്ടിലെ ചെളി കുത്തു കുത്തായി നിറഞ്ഞു
കിടക്കുന്നത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ......
അവനെന്നെ കൊന്നു സ്വപ്നത്തിൽ
കൃത്യമായ അകലത്തോടെ വേഗതയോടെ മൂന്നു കുത്ത്‌
ഒന്ന് നെഞ്ചിൽ രണ്ടാമത്തേത് വയറിനു താഴെ
മുന്നാമത്തെത് തൊണ്ടയിൽ
രക്തത്തിൽ കുളിച്ച് പിടയുന്നത് കണ്ടപ്പോൾ
ഞാൻ പൊട്ടി ചിരിച്ചു പോയി
ഇന്ന് അവനെന്റെ കിടപ്പുമുറിയിലേക്ക്
പാഞ്ഞു കയറി എന്നെ ബന്ധനസ്‌ഥനാക്കി
എന്റെ ഭാര്യയെ ബലാല്‍ സംഗം ചെയ്തു
എത്ര രസകരമായാണ് അവൻ അവളുടെ
വസ്തങ്ങൾ കീറിയെറിഞ്ഞത്
അവനെ ഞാൻ അംഗീകരിച്ചു
നിങ്ങൾക്കറിയാമോ ?
എത്ര സുന്ദര മായാണ് അവൻ എന്നെ ബന്ധിച്ചിരിക്കുന്നത്
കൃത്യമായ അകലത്തോടെയും
മുറുക്കത്തോടെയുമുള്ള മനോഹരമായ കുരുക്കുകൾ
എനിക്കൊന്നനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ
ആ കുരുക്കുകളെ ഞാൻ താലോലിച്ചേനേ...

(2005 ല്‍ എഴുതിയത്.
ഒരു മലയാള മാസികയില്‍
വന്ന ബഷീറിന്റെ ലേഖ നം
വായിച്ചപ്പോള്‍ തോന്നിയത്
അതിനാല്‍ ബഷീറിനു
തന്നെ ഇത് സമര്‍പ്പിക്കുന്നു)

പത്രധര്‍മ്മം = ചൂതാട്ടം

1.സമ്മാനം ഒന്നാം ദിവസം

ഈ കച്ചറ ഡബ്ബയിൽ നിന്നും
എച്ചിൽ വാരിത്തിന്നുന്നത് നിങ്ങളാണോ ?
എങ്കിൽ നിങ്ങളാണ് ഇന്നത്തെ ഭാഗ്യവാന്‍
ഒരു വാഷിംഗ് മെഷീൻ നിങ്ങൾ ക്ക്
സമ്മാനമായി ലഭിച്ചിരിക്കുന്നു
ഞങ്ങളുടെ പത്രത്തിന്റെ ഫോട്ടോഗ്രാഫർ
ഇതുപോലെ നഗരത്തില്‍ എവിടെയോ
പതിയിരിപ്പുണ്ടാകും
നിങ്ങളുടെ ഭാഗ്യത്തിന് വേണ്ടി

2 .സമ്മാനം രണ്ടാം ദിവസം

ഈ ഫോട്ടോ ശ്രദ്ധിക്കു
തലയും ഉടലും വെട്ടി മാറ്റി യിരിക്കുന്നു
ആരാണിയാൾ
ഞങ്ങളുടെ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്
ഇത് ആദ്യം കണ്ടെത്തിയത്
ഇവരുടെ അടുത്ത ബന്ധുവിന്
ഒരു ഗോള്‍ഡ്‌ കോയിന്‍ സമ്മാനമായി ലഭിക്കുന്നതാണ്
ഞങ്ങളുടെ ഫോട്ടോ ഗ്രാഫർ നഗരത്തിലെവിടെയോ
പതിയിരിപ്പുണ്ടാകും
നിങ്ങളുടെ ഭാഗ്യത്തിനുവേണ്ടി

3 സമ്മാനം മുന്നാം ദിവസം

ഇന്നലെ മുഖ്യ വാർത്ത
ശുദ്ധജലത്തിനും വായുവിനും
വേണ്ടി സമരം ചെയ്ത
സമരക്കാർക്ക് നേരെ
പോലീസ് നിറയൊഴിച്ചു
പത്തു പേർ കൊല്ലപ്പെട്ടു എന്നായിരുന്നു
എന്നാൽ ഇന്നത്തെ സമ്മാന കോളത്തിൽ
പറഞ്ഞത് പോലെ നിങ്ങൾ ലഭിച്ച
പത്രത്തിൽ ആരും കൊല്ല പ്പെട്ടിട്ടില്ല
എന്നാണ് അച്ചടിച്ചതെങ്കില്‍ നിങ്ങൾക്ക്
ഒരു പർച്ചേസ് വൌച്ചർ സമ്മാനമായി ലഭിക്കുന്നതാണ്

4 .അടിക്കുറിപ്പ് മത്സരം

ഈ ഫോട്ടോ യില്‍ സൂക്ഷിച്ചു നോക്കു
തെരുവിൽ ഒരു നാടോടി സ്ത്രീ
മരിച്ചു കിടക്കുന്നു
അരികിൽ നഗ്നയായ രണ്ടു വയസ്സുകാരി
കരഞ്ഞു കൊണ്ടിരിക്കുന്നു
ഇതിന് മനോഹരമായ അടിക്കുറിപ്പെഴുതി
അയക്കുക
ഒരു വിദേശയാത്ര നിങ്ങളെ കാത്തിരിക്കുന്നു

ഒരച്ചന്‍ മകള്‍ക്കയക്കേണ്ട കത്ത്

പ്രിയ മകളെ ,
അവിടുത്തെ പത്രവാര്‍ത്തകളും
ടി വി ന്യൂസും
എന്റെ ഉറക്കം കെടുത്തുന്നു
നീ ഇപ്പോഴും റോഡിന്റെ അരികു പറ്റിയല്ലേ
നടക്കുന്നത് ?
എവിടെയും ഒഴിഞ്ഞു മാറാന്‍ തന്നെയല്ലേ
ശ്രമിക്കുന്നത് ?
മോളെ അവന്‍ സിംഹവും പുലിയമാണ്
നീയോ മാന്‍ അല്ലെങ്കില്‍ മുയല്‍
മുന്നില്‍ അകപ്പെടുന്ന ഇരക്ക് പിന്നാലെ
റിലെ പോലെ ഒരുവന്‍ മറ്റൊരുവന്
കൈമാറി ,കൈമാറി അവസാനം
കിതച്ചു വീഴുന്ന ഇരയെ കൂട്ടത്തോടെ
ഭക്ഷിക്കുന്ന സിംഹത്തിന്റെ കഥ
അച്ഛന്‍ പറഞ്ഞു തന്നത്
നിനക്കിപ്പോഴും ഓര്‍മയില്ലേ ?
അത് ജീവശാസ്‌ത്രമാണ്
ഒഴിഞ്ഞു മാറുക അവന്റെ കണ്ണില്‍പ്പെടതിരിക്കുക
എന്നതാന്നു ഇരയുടെ രക്ഷ
അത് ധര്‍മ്മമാണ്
ധര്‍മ്മമാണ് കര്‍മ്മം
എന്ന ഗീതാ വചനം നീ ഇവിടെ ഓര്‍ക്കുക
പിന്നെ ആ പഴഞ്ചൊല്ലും
വാഴ മുള്ളില്‍ വീണാലും
മുള്ള് വാഴേല്‍ വീണാലും.....

മോളെ
നിനക്കറിയാമോ
അച്ഛന്റെ ഓഫീസിലെ ഒരു
ജീവനക്കാരന്‍ ഒരു ജീവനക്കാരിയെ
കയറിപ്പിടിച്ചു
അവള്‍ ഒച്ച വച്ചു എല്ലാവരും ഓടിക്കുടി
നിനക്കറിയാമോ എന്തുകൊണ്ടാണ് അത്
സംഭവിച്ചതെന്ന് ?
അവള്‍ ശരിയായ രീതിയിലല്ല
വസ്ത്രം ധരിച്ചിരുന്നത്
സാരി ഇടക്കിടെ സ്ഥാനം തെറ്റുമായിരുന്നു
അച്ഛന്‍ അവളുടെ തെറ്റിനെ
പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു
ജീവശാസ്ത്രം പറഞ്ഞു
ഗീതാ വചനം
എന്നിട്ടും വഴങ്ങാതായപ്പോള്‍
ആ പഴഞ്ചൊല്ലും
പക്ഷേ പോലീസ് ,കോടതി എന്നിവയിലേക്ക്
അവള്‍ യാത്ര തുടര്‍ന്നു
എന്നിട്ടെന്തു സംഭവിച്ചു
പോലീസും കോടതിയും
ജീവശാസ്ത്രം തന്നെ ആവര്‍ത്തിച്ചു
ഗീതാവചനം ഉരുവിട്ടു
അവസാനം ആ പഴഞ്ചൊല്ല്
അവിടെ യഥാര്‍ത്യമായി
അച്ഛന്റെ കൂടെ ജോലി ചെയുന്ന
മായാ ആന്റിയെ കുറിച്ച് എഴുതാറില്ലേ ?
കഴിഞ്ഞ ദിവസം ആന്റിയെ അങ്കിള്‍
തല്ലിയത്രേ.
മുഖത്ത്‌ വിരല്‍ പാട് കണ്ട പ്പോള്‍
അച്ഛന്‍ അന്യേഷിച്ചതാ യിരുന്നു
എന്നാല്‍ സത്യം അറിഞ്ഞപ്പോള്‍
തെറ്റ് ആന്റിയുടെ പക്ഷത്തായിരുന്നു
രാവിലെ അങ്കിള്‍ എഴുന്നെല്‍ക്കുംപോഴോ
വൈകുന്നേരങ്ങളില്‍ ക്ഷീണിച്ചു വരുമ്പോഴോ
കൃത്യ മായി കാപ്പി കൊടുക്കാന്‍
ആന്റിക്ക് കഴിയാറി ല്ലത്രേ
അപ്പോള്‍ അച്ഛന്‍
ജീവശാസ്ത്രം പറഞ്ഞു കൊടുത്തു
പിന്നെ ഗീതയും
അവസാനം ആ പഴഞ്ചൊല്ലും
എല്ലാം കേട്ടപ്പോള്‍
അവര്‍ സന്തോഷവതിയായി

മോളെ
ഒഴിഞ്ഞു മാറുക ഒഴിഞ്ഞു മാറുക
എന്നതാണ് ശരി
അവനെ പ്രകോപിപപിക്കാതെ
പഴഞ്ചൊല്ല് ഓര്‍ത്തു കൊണ്ട്
ജീവശാസ്‌ത്രപരമായി
തല കുമ്പിട്ട് പാതയുടെ
അരികു ചേര്‍ന്ന്
നീ നടന്നു നീങ്ങുക
അവിടെ നീ സുരക്ഷിതയായിരിക്കും
നിര്‍ത്തട്ടെ
സ്നേഹപുര്‍വം
അച്ഛന്‍

(2005 ല്‍
സൂര്യനെല്ലി കേസിന്‍റെ
ഹൈ കോടതി വിധി
വന്നപ്പോള്‍ കോടതി
ഇങ്ങനെയാണ്
പറഞ്ഞതെന്ന്
തോന്നിപ്പോയി )