2013 ജൂലൈ 1, തിങ്കളാഴ്‌ച

ഫ്ലക്സ്



ആദിവാസി ഭവന നിർമ്മാണത്തിന് 50 കോടി അനുവദിച്ച
ആരാദ്യനായ മന്ത്രിക്ക്‌ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ .....

കൊട്ടും കുരവയും അവസാനിക്കട്ടെ എന്നിട്ടുവേണം
ആ ബോര്ഡ് എന്റെ ചോർന്നൊലിക്കുന്ന കൂരക്ക്
മേൽക്കൂരയാക്കാൻ ....ആക്ഷരങ്ങൾ കൂട്ടിവായിക്കാൻ
അറിയാത്ത ചോമൻ അങ്ങനെ ചിന്തിച്ചു .............

സുരക്ഷിതമായ വീട് എന്ന പരസ്യ ബോർഡ്‌ ആയിരുന്നു
എന്റെ മേൽക്കൂര
എല്ലാവര്ക്കും വീട് എന്ന സര്ക്കാര് പരസ്യമായിരുന്നു
എന്റെ ചുമരുകൾ
സംശുദ്ധ രാഷട്രീയത്തിനു അഭിനന്ദനം സമര്പ്പിച്ച യുവ നേതാവായിരുന്നു
എന്റെ വാതിലിൽ
എങ്കിലും എന്റെ അഞ്ചു വയസുകാരി മകൾ രാത്രിയിൽ അലറി വിളിച്ചു

സ്ത്രീ സുരക്ഷക്കായി 100 കോടി അനുവദിച്ച അഭിനന്ദനതിതിന്റെ
പൂചെണ്ടുകളിൽ ആയിരുന്നു
അവളെ നാലു പേർ കൂട്ട ബലാല്സംഗം ചെയ്തത്

സാമൂഹ്യ സുരക്ഷക്കായി 200 കോടി അനുവദിച്ച
ഫ്ലക്സ് ബോർഡിൽ അവളുടെ ശവം പൊതിഞ്ഞെടുത്തു ...

അഭിനന്ദനങ്ങൾ ,.

അഭിനന്ദനങ്ങൾ ,.
ഞാനും ഒരു ഫ്ലക്സ് ആയി

2013 ജനുവരി 21, തിങ്കളാഴ്‌ച

സ്വാതന്ത്ര്യം

വണ്ടിക്കാള അലഞ്ഞു നടക്കുന്ന പശുവിനോട്‌ ചോദിച്ചു 
നീ സ്വതന്ത്രയാന്നല്ലോ 
അതെ ഞാന്‍ സ്വതന്ത്രയാണ് 
പശു മറുപടി പറഞ്ഞു 
തിന്ന് തിന്ന് അകിട് നിറയുമ്പോള്‍ 
ഊറ്റിയെടുക്കപ്പെടുന്ന 
സ്വാതന്ത്ര്യം 


2012 നവംബർ 19, തിങ്കളാഴ്‌ച

എണ്ണയുടെ കാശുകൊണ്ട്  ഞങ്ങള്‍ 
വെണ്ണയുടെ പടം വരച്ചു 

2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

ചാനല്‍ വാര്‍ത്ത

കൊലപാതകത്തിന്റെ രക്ത കറ ചുമരില്‍ പതിഞ്ഞിരുന്നു 
ചാനലുകള്‍ വിളിച്ചു കൂവി .....

അതിനു ശേഷം പരസ്യമായിരുന്നു 

നോ കറ.. നോ പാട് ..........

2010 ഡിസംബർ 28, ചൊവ്വാഴ്ച

ബിനായക് സെൻ

ബിനായക് സെൻ,
അവരുടെ കണ്ണുനീർ ജൈവികം അല്ല
എന്നു നീ അവരെ പഠിപ്പിച്ചു
അവരുടെ പുറത്തു വീണ ചാട്ടവാർ
ദൈവികമല്ല എന്നും നീ പഠിപ്പിച്ചു
നിലവിളിക്കുന്ന കൈകൾ നീ
മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
അവരുടെ വെടിയുണ്ടകൾ
തികയതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവർ നിർമ്മിച്ച കൊലകയർ
നമുക്ക് തികയാതെ വരുമെന്ന്

2010 നവംബർ 21, ഞായറാഴ്‌ച

എന്നെക്കുറിച്ച്

പൂവള്ളി മനക്കൽ ശങ്കരന്മാരുടെയോ
പുത്തേഴത്ത് നാലുകെട്ടിലെ വരാന്തകളുടെയോ
കാഞ്ഞിരപ്പള്ളി തറവാടിന്റെ പ്രൌഡിയുടെയോ
ഒറ്റപ്പാലത്തെ കാച്ചിയ എണ്ണയുടെയോ
തലമുറബന്ധങ്ങൾ എന്നിലില്ല
കറവക്കാരൻ ബാഹുലേയന്റെ(എന്റെ അച്ഛൻ)
ഇല്ലായ്‌മകിളിലൂടെ പിച്ചവെച്ചതിനൽ
കടൽ കടന്നു മരുഭൂമിയോടേറ്റുമുട്ടി
നേട്ടങ്ങൾ കൊയ്ത അമ്മാവന്മാരുടെ
ഔദാര്യത്തിന്റെ വളയത്തിലേക്ക്
ബാല്യം ഒതുക്കേണ്ടി വന്നു
അവയവങ്ങളും അറിവുകളും കുറച്ചു വളർന്നപ്പോൾ
എന്റെ ഗ്രാമമായ വാടാനപ്പള്ളിക്കപ്പുറം
മറ്റൊരു ലോക മുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ
ഒരു ദിവസം രാത്രി ഞാൻ ഇറങ്ങി
പുറപ്പെടുമ്പോൾ എന്റെ മനസ്സിൽ
ബോംബെ എന്നാൽ ധർമേന്ദ്ര ആയിരുന്നു
പക്ഷെ വീറ്റി സ്റ്റേഷൻ(ബോംബെ )
എന്നെ ധർമ്മക്കാരനാക്കി മാറ്റി
ഗണപതി പൂജയുടെ പ്രസാദവും
ഭഗവാന്റെ പ്രീതിക്കായ്‌ റോട്ടിൽ എറിഞ്ഞുടക്കുന്ന
തേങ്ങാ കഷ്ണങ്ങളും
പിശാചിന്റെ ബാധയകറ്റാൻ
കടകളുടെ മുന്നിൽ കെട്ടി തൂക്കിയിടുന്ന ചെറുനാരങ്ങയും
നഗരം എനിക്ക് വേണ്ടി മാറ്റിവച്ചു
റെയിൽവേ സ്റ്റേഷന്റെ അരികില്‍ കിടന്നിരുന്ന
അനാഥ ശവത്തിനു നേരെ ആരൊക്കെയോ എറിഞ്ഞ
ചില്ലറകളിൽ നിന്നും ഒരു രൂപ ഞാന്‍ അടിച്ചു മാറ്റി
ഒരു വടാപാവ് വാങ്ങിച്ചു തിന്നു,
സ്റ്റേഷനിലെ വെളിച്ചമില്ലാത്ത മൂലകളിൽ
ഒരു ദീദി സ്വന്തം മാംസം വിൽക്കുമ്പോൾ
അവരുടെ തന്തയില്ലാത്ത കുഞ്ഞ്
എന്റെ കൈകളിൽ കിടന്ന് കരഞ്ഞു
പ്രതിഫലത്തിന്റെ ഒരു പങ്ക് രണ്ടു രൂപ
എനിക്ക് തന്നപ്പോൾ അന്ന് രാത്രി ഞാൻ
മൂന്നു വടാപാവ് തിന്നു കിടന്നുറങ്ങി
എംസ് സുബ്ബലക്ഷ്മിയുടെ
സുപ്രഭാതം കേട്ടല്ല ഞാൻ ഉണർന്നത്
പോലീസുകാരന്റെ ലാത്തിയുടെ
ചൂട് കൊണ്ടായിരുന്നു
ഇറങ്ങിയോടി.. അടുത്ത താവളം തേടി .
ചാവക്കാട്ട് കാരനായ ഹോട്ടലുടമക്ക് എന്നോട്
ദയ തോന്നിയതു കൊണ്ടാകാം
എനിക്കവിടെ ഒരു പണി കിട്ടി..
ഒരു ഡെറ്റോൾ സോപ്പ് എനിക്ക് തന്നു കൊണ്ട്
അദ്ദേഹം പറഞ്ഞു
നാന്നായി സോപ്പ് തേച്ചു കുളിക്കുക
വൃത്തിയും വെടിപ്പും വേണം
റെയിൽ വേ സ്റ്റേഷനുകൾക്കും തെരുവുകൾക്കും വൃത്തിയില്ല
എന്നദ്ദേഹത്തോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല ,
"അങ്ങനെ ഞാൻ വൃത്തിയുള്ള വനാകാനുള്ള ശ്രമം" തുടങ്ങി

2010 നവംബർ 17, ബുധനാഴ്‌ച

ആധിപത്യം

ആദ്യം ഞാൻ അവൾക്ക്
പിന്നാലെയാണ് നടന്നത്
അവളുടെ മുന്നിൽ
തല കുനിച്ച്‌ പ്രേമം അറിയിച്ചു
അഗ്നിക്ക് ചുറ്റും
വലം വെക്കുമ്പോൾ
അഹങ്കാരത്തോടെ
ഞാൻ തല ഉയർത്തിപ്പിടിച്ചു
എന്തെന്നാൽ...
അപ്പോൾ അവൾ
എന്റെ പിന്നിലായിരുന്നു

(1996 എഴുതിയത്.
മാതൃഭൂമി ആഴ്ചപതിപ്പിലേക്ക്
അയച്ചിരുന്നു
പ്രസിദ്ധികരണ
യോഗ്യമല്ലാത്തതിനാൽ
തിരിച്ചു വന്നു )